തമിഴ്‌നാട്ടിലെ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കും സന്തോഷവാർത്തയുമായി വിജയ് സർക്കാർ. സംസ്ഥാനത്തെ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത (DA) രണ്ടുശതമാനം വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. ഇതോടെ നിലവിൽ 58 ശതമാനമായിരുന്ന ക്ഷാമബത്ത 60 ശതമാനമായി ഉയരും. ഈ വർധനവ് അടുത്ത ജനുവരി മുതൽ പ്രാബല്യത്തിൽ വരും.
ഈ തീരുമാനത്തിലൂടെ സംസ്ഥാന ഖജനാവിന് 1230 കോടി രൂപയുടെ അധിക ബാധ്യതയാണ് ഉണ്ടാവുക. ഏകദേശം പതിനാറുലക്ഷത്തോളം സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും വിരമിച്ചവർക്കും ആശ്രിത പെൻഷൻകാർക്കും ഈ ആനുകൂല്യം ലഭിക്കും. കേന്ദ്രസർക്കാർ ഡിഎ വർധിപ്പിച്ചതിന്റെ ചുവടുപിടിച്ചാണ് സംസ്ഥാന സർക്കാരും ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
സർക്കാരിന്റെ ഈ തീരുമാനത്തെ വിവിധ തൊഴിലാളി സംഘടനകളും പെൻഷൻകാരുടെ സംഘടനകളും സ്വാഗതം ചെയ്തു. മെയ് പത്തിന് അധികാരമേറ്റ വിജയ് നേതൃത്വം നൽകുന്ന ടിവികെ സഖ്യസർക്കാരിന്റെ ജനക്ഷേമകരമായ മറ്റൊരു സുപ്രധാന ചുവടുവെപ്പാണിത്. അധികാരമേറ്റ ഉടൻ തന്നെ വീടുകൾക്ക് പ്രതിമാസം 200 യൂണിറ്റ് വൈദ്യുതി സൗജന്യമാക്കുന്ന പദ്ധതിക്ക് വിജയ് അംഗീകാരം നൽകിയിരുന്നു. ക്ഷേമപ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുന്ന ഭരണരീതിയാണ് വിജയ് സർക്കാർ പിന്തുടരുന്നത്.
Photo and News Source: Mathrubhumi







