തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന് പ്രവര്‍ത്തകര്‍ ഉജ്ജ്വല വരവേല്‍പ്പാണ് നല്‍കിയത്. സണ്ണി ജോസഫ്, പി.സി. വിഷ്ണുനാഥ്, പഴകുളം മധു, കെ. ജയന്ത്, പ്രവീണ്‍ കുമാര്‍, മാത്യു കുഴല്‍നാടന്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ എത്തിയിരുന്നു. മുദ്രാവാക്യം വിളികളോടെയാണ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ വരവേറ്റത്.

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കമാന്‍ഡ് എടുക്കുന്ന തീരുമാനങ്ങളെ അച്ചടക്കത്തോടെ അംഗീകരിക്കുന്നവരാണെന്ന് കെ.സി. വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെ പരിഗണിക്കാത്തതില്‍ അനുയായികള്‍ക്ക് അതൃപ്തിയുണ്ടെന്ന വാര്‍ത്തകളെ അദ്ദേഹം തള്ളിക്കളഞ്ഞു. പാര്‍ട്ടി ഒരു അന്തിമ തീരുമാനമെടുത്താല്‍ അത് അംഗീകരിച്ച് മുന്നോട്ട് പോകുക എന്നത് ഓരോ പ്രവര്‍ത്തകന്റെയും ഉത്തരവാദിത്തമാണെന്നും താന്‍ അത് ശിരസാവഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ പേരില്‍ പ്രത്യേക ഗ്രൂപ്പുകളൊന്നുമില്ലെന്നും അത്തരം വിവാദങ്ങളിലേക്ക് പോകരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. തന്നെ സ്വീകരിക്കാന്‍ എത്തിയവര്‍ തന്റെ പക്ഷക്കാരാണെന്ന വാദത്തെയും അദ്ദേഹം നിഷേധിച്ചു. പാര്‍ട്ടിയേയും തന്നെയും അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴച്ച് പിച്ചിച്ചീന്തുന്നത് നിര്‍ത്തണമെന്ന് അദ്ദേഹം മാധ്യമങ്ങളോട് ആവശ്യപ്പെട്ടു. "ഒരുപാട് പിച്ചിച്ചീന്തിയില്ലേ, ഇനിയെങ്കിലും അത് നിര്‍ത്തിക്കൂടേ?" എന്ന് അദ്ദേഹം വൈകാരികമായി ചോദിച്ചു.

ഇനിയെങ്കിലും സര്‍ക്കാരിനെ പിന്തുണച്ച് മുന്നോട്ട് പോകാനാണ് എല്ലാവരും ശ്രമിക്കേണ്ടതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. പാര്‍ട്ടിയുടെ ഐക്യത്തിനും മുന്നോട്ടുള്ള പ്രയാണത്തിനും എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Photo and News Source: Siraj Live