നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ തിരുവനന്തപുരത്തെ രമേശ് ചെന്നിത്തലയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാത്തതിലുള്ള അതൃപ്തി രമേശ് ചെന്നിത്തല പരസ്യമായി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ഈ സന്ദർശനം എന്നത് ശ്രദ്ധേയമാണ്. വി ഡി സതീശനോടൊപ്പം വി ടി ബൽറാം, അബിൻ വർക്കി തുടങ്ങിയ നിയുക്ത എം എൽ എമാരും ചെന്നിത്തലയുടെ വസതിയിൽ എത്തിയിരുന്നു.
മുഖ്യമന്ത്രിയായി വി ഡി സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെ പാർട്ടി നേതൃത്വത്തോട് ചെന്നിത്തല അതൃപ്തി അറിയിച്ചിരുന്നു. നിയമസഭാ കക്ഷിയോഗത്തിൽ പങ്കെടുക്കാതെ പിന്തുണ കത്ത് നൽകിയ ശേഷം അദ്ദേഹം ഗുരുവായൂരിലേക്ക് പോവുകയായിരുന്നു. ഈ സാഹചര്യത്തിൽ നടന്ന കൂടിക്കാഴ്ച രാഷ്ട്രീയ വൃത്തങ്ങളിൽ ഏറെ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്.
മന്ത്രിസഭയിൽ ചേരുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അക്കാര്യങ്ങൾ മുഖ്യമന്ത്രിയാണ് തീരുമാനിക്കേണ്ടതെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. പാർട്ടിക്കുള്ളിലെ ഭിന്നതകൾ പരിഹരിക്കാനും ഐക്യം നിലനിർത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ കൂടിക്കാഴ്ച വിലയിരുത്തപ്പെടുന്നത്.
Photo and News Source: Siraj Live









